കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 25, 2016

പത്താം അങ്കം - ഭാഗം 3


(ശേഷം പേടിച്ച് പരിഭ്രമിച്ച് വസന്തസേനയും സംവാഹകഭിക്ഷുവും പ്രവേശിക്കുന്നു)

സംവാഹകഭിക്ഷു: അസ്ഥാനത്ത് ബോധമില്ലാതെ കിടന്നിരുന്ന വസന്തസേനയെ ആശ്വസിപ്പിച്ച് കൊണ്ട് പോകാൻ കഴിഞ്ഞ ഈ ഞാൻ എന്റെ സംന്യാസജീവിതം കൊണ്ട് അനുഗ്രഹീതനായിരിക്കുന്നു. ഉപാസികേ, താങ്കളെ എവിടേയ്ക്കാണ് കൊണ്ട് പോകേണ്ടത്?

വസന്തസേന: ആര്യ ചാരുദത്തന്റെ ഗൃഹത്തിലേക്ക് കൊണ്ട് പോകൂ. അദ്ദേഹത്തിന്റെ ദർശനം കൊണ്ട് ചന്ദ്രനെ കണ്ട ആമ്പലിനെ പോലെ എന്നെ സന്തോഷിപ്പിക്കും.
(ചന്ദ്രനിലാവിലാണ് ആമ്പൽ വിരിയുക എന്ന് സങ്കല്പം)

സംവാഹകഭിക്ഷു:(ആത്മഗതം) ഏത് വഴിക്കാണ് പോകാൻ പറ്റുക? (ആലോചിച്ച്) രാജവീഥിയിലൂടെ തന്നെ പോകാം. ഉപാസികേ, വരൂ ഇത് രാജവീഥിയിആണ്. ഇതിലേ വരൂ (കേട്ടുകൊണ്ട്) രാജവീഥിയിൽ എന്താണ്  കോലാഹലശബ്ദം?

വസന്തസേന: (മുന്നോട്ട് നോക്കി) മുന്നിലെന്തിനാണ് ഇത്ര ആൾക്കൂട്ടം? ആര്യ ഇതെന്താണെന്ന് അറിയുമൊ? ഉജ്ജയിനി നഗരം എല്ലാം തന്നെ ഒരു സ്ഥലത്ത് കൂടിയിരിക്കുന്നതിനാൽ അസന്തുലിതഭാരം പേറുന്ന ഭൂമിപോലെ ആയിരിക്കുന്നു.

ചണ്ഡാലന്മാർ: ഇത് അവസാനത്തെ വിളംബരസ്ഥാനമാണ്. പെരുമ്പറ കൊട്ടുക വിളംബരം ഉൽഘോഷിക്കുക. (അങ്ങനെ ചെയ്തിട്ട്) ഹേ ചാരുദത്താ, പ്രതീക്ഷ വെടിയരുത്. ഭയക്കരുത്. പെട്ടെന്ന് തന്നെ കൊല്ലാം.

ചാരുദത്തൻ: ഹെന്റെ ഭഗവതീ.. ദേവകളേ..

സംവാഹകഭിക്ഷു: (കേട്ട് പേടിച്ച്) ഉപാസികേ, ഉപാസികേ. താങ്കളെ ചാരുദത്തൻ കൊന്നു എന്നതിനാൽ ചാരുദത്തനെ വധിക്കാൻ കൊണ്ട് പോവുകയാണ്.

വസന്തസേന: (പരിഭ്രമത്തോടെ) കഷ്ടം കഷ്ടം ഭാഗ്യഹീനയായ ഞാൻ കാരണം ആര്യ ചാരുദത്തൻ വധിക്കപ്പെടുന്നുവോ? നല്ല ജനങ്ങളേ സജ്ജനങ്ങളേ, വേഗം വഴിമാറൂ. വഴി തരൂ.

സംവാഹകഭിക്ഷു: ബുദ്ധോപാസികേ, ആര്യ ചാരുദത്തൻ ജീവിച്ചിരിക്കാൻ വേണ്ടി വേഗം ചെന്നാലും വേഗം വേഗം ചെന്നാലും. സജ്ജങ്ങളെ വഴിമാറൂ വഴി മാറൂ..

വസന്തസേന: വഴി വഴി.. വഴി തരൂ

ചണ്ഡാലന്മാർ: ആര്യ ചാരുദത്താ, രാജാവിന്റെ ആജ്ഞ ആണ്. അതിനാൽ എന്തെങ്കിലും ആരേയെങ്കിലും ഓർക്കാനുണ്ടെങ്കിൽ ഓർക്കൂ. പറയൂ

ചാരുദത്തൻ: എന്തിനധികം? എന്റെ ധർമ്മപ്രഭാവം മൂലം, ഇന്ദ്രഭവനത്തിൽ എന്നല്ല എവിടെ ആണെങ്കിലും ഇരിക്കുന്ന അവൾ (വസന്തസേന) തന്നെ എന്റെ മുകളിൽ ചാർത്തിയ കളങ്കം ദൂരീകരിക്കട്ടെ.

ചണ്ഡാലന്മാർ: (വാളൂരിക്കൊണ്ട്) ആര്യ ചാരുദത്താ, മുകളിലേക്ക് നോക്കി നിവർന്ന് നിൽക്കൂ. വാളുകൊണ്ട് ഉള്ള ഒറ്റ വെട്ട് കൊണ്ട് താങ്കൾക്ക് സ്വർഗ്ഗം ലഭിക്കും.

(ചാരുദത്തൻ അത് പ്രകാരം നിൽക്കുന്നു)

ചണ്ഡാലന്മാർ: (വെട്ടാൻ ശ്രമിക്കുമ്പോൾ വാൾ കയ്യിൽ നിന്ന് വീഴുന്നതായി അഭിനയിക്കുന്നു) കയ്യിൽ നന്നായി പിടിച്ച വാ‍ൾ നിലത്തെങ്ങിനെ വീണു? അതിനാൽ ആര്യ ചാരുദത്തൻ കൊല്ലപ്പെടില്ല എന്ന് അനുമാനിക്കാം. ഭഗവതീ സഹ്യവാസിനീ.. പ്രസാദിച്ചാലും പ്രസാദിച്ചാലും. ചാരുദത്തൻ രക്ഷപ്പെടട്ടെ അത് ചണ്ഡാലകുലത്തിനു നീ തരുന്ന അനുഗ്രഹം ആകും.

മറ്റേ ചണ്ഡാലൻ: നമുക്ക് രാജകല്പന നിറവേറ്റാം.

ആദ്യത്തെ ചണ്ഡാലൻ: അതെ, അങ്ങിനെ തന്നെ.
(ഇത് പറഞ്ഞ് രണ്ട് പേരും ചാരുദത്തനെ ശൂലത്തിൽ തറയ്ക്കാൻ ശ്രമിക്കുന്നു)

ചാരുദത്തൻ: എന്റെ ധർമ്മപ്രഭാവം മൂലം, ഇന്ദ്രഭവനത്തിൽ എന്നല്ല എവിടെ ആണെങ്കിലും ഇരിക്കുന്ന അവൾ (വസന്തസേന) തന്നെ എന്റെ മുകളിൽ ചാർത്തിയ കളങ്കം ദൂരീകരിക്കട്ടെ.

വസന്തസേനയും സംവാഹകഭിക്ഷുവും: (കണ്ടിട്ട്) മഹാനുഭാവന്മാരേ അരുത് അരുത് ഞാനാണ് നിർഭാഗ്യവതി. ഞാൻ കാരണമാണ് ചാരുദത്തൻ വധിക്കപ്പെടുന്നത്.

ചണ്ഡാലൻ: (കണ്ടിട്ട്) ചുമലിലെക്ക് വീഴുന്ന കേശഭാരം കൈകൾ കൊണ്ട് മുകളിലേക്കാക്കി അരുത് അരുത് എന്ന് പറഞ്ഞുകൊണ്ട് ഇവിടേയ്ക്ക് വരുന്ന ഇവൾ ആരാണ്?

വസന്തസേന: ആര്യ ചാരുദത്താ, എന്താണിത്? (എന്ന് പറഞ്ഞ് ചാരുദത്തന്റെ മാറത്ത് വീഴുന്നു)

സംവാഹകഭിക്ഷു: ആര്യ ചാരുദത്താ, എന്താണിത്? (എന്ന് പറഞ്ഞ് കാൽക്കൽ വീഴുന്നു)

ചണ്ഡാലന്മാർ: (പേടിച്ച് അടുത്ത് വന്ന്) എന്ത്? വസന്തസേനയോ? അത് നല്ലതായി ഞങ്ങൾ ഈ സൽപുരുഷനെ വധിക്കാത്തത് നല്ലതായി.

സംവാഹകഭിക്ഷു: (എഴുന്നേറ്റ്) ഹായ് ചാരുദത്തൻ ജീവിച്ചിരിക്കുന്നു!

ചണ്ഡാലന്മാർ: നൂറുവർഷം ജീവിച്ചിരിക്കട്ടെ

വസന്തസേന:(സന്തോഷത്തോടെ) എനിക്ക് വീണ്ടും ജീവൻ കിട്ടി.

ചണ്ഡാലന്മാർ: എങ്കിൽ യജ്ഞശാലയിലേക്ക് പോയ രാജാവിനെ ഈ വിവരം അറിയിയ്ക്കുക തന്നെ.
(ഇത് പറഞ്ഞ് രണ്ട് പേരും പോകാൻ ശ്രമിക്കുന്നു)

ശകാരൻ: (വസന്തസേനയെ കണ്ട് പേടിച്ച്) ആരാണീ ഗർഭദാസിയ്ക്ക് ജീവൻ കൊടുത്തത്? എന്റെ ജീവൻ പോയി. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല ഓടിപ്പോകാം.
(എന്ന് പറഞ്ഞ് ഓടിപ്പോകാൻ ശ്രമിക്കുന്നു)

ചണ്ഡാലന്മാർ: (അടുത്ത് ചെന്ന്) എടോ നമുക്ക് ഉള്ള ആജ്ഞ ആരാണ് വസന്തസേനയെ കൊന്നത് എങ്കിൽ അവനെ വധിക്കൂ എന്നല്ലേ? അതിനാൽ ഇപ്പോൾ രാജസ്യാലനെ തന്നെ തേടിപ്പിടിയ്ക്കാം. (എന്ന് പറഞ്ഞ് രണ്ട് പേരും പോകുന്നു)

ചാരുദത്തൻ: (ആശ്ചര്യത്തോടെ)വാളോങ്ങി മരണത്തിന്റെ വായിൽ നിൽക്കുന്ന എന്റടുത്ത് ഉണങ്ങിയ വിത്തിനുമുകളിൽ ദ്രോണമേഘങ്ങൾ(=ധാരാളം മഴതരുന്ന മേഘങ്ങൾ ആണിവ) വർഷിക്കുന്നത് പോലെ വന്ന ഈ സ്ത്രീ ആരാണ്?
(നോക്കിയിട്ട്) ങ്ഹേ? ഇത് വസന്തസേനയാണോ? അതോ മറ്റ് വല്ല സ്ത്രീയും ആണോ? അതോ അവൾ എന്നെ രക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നതായിരിക്കുമൊ? അതോ വിഭ്രാന്തിപൂണ്ട ഞാൻ എന്റെ മനസ്സിന്റെ വിഭ്രാന്തി കാരണം വസന്തസേനയെ കാണുന്നതായി തോന്നുകയാണോ? വസന്തസേന മരിച്ചില്ലേ? അഥവാ,
ഞാൻ ജീവിച്ച് കാണാനുള്ള ഇച്ഛ കാരണം അവൾ സ്വർഗ്ഗത്തിൽ നിന്നും തിരിച്ച് വന്നതായിരിക്കുമൊ? അതോ അവളുടെ ആകൃതി ഉള്ള മറ്റ് വല്ല സ്ത്രീകളും വന്നതായിരിക്കുമൊ?

വസന്തസേന: (കണ്ണീരോടെ എഴുന്നേറ്റ് ചാരുദത്തന്റെ കാൽക്കൽ വീണുകൊണ്ട്) ആര്യ ചാരുദത്താ, ഞാൻ തന്നെ ആ ഭാഗ്യദോഷി.  ഈ ഭാഗ്യഹീന കാരണമാണ് താങ്കൾക്ക് ഈ അനുചിതമായ അവസ്ഥ വന്നത്. ആ ഭാഗ്യദോഷി തന്നെ ആണ് ഈ ഞാൻ.

(അണിയറയിൽ)

അത്ഭുതം അത്ഭുതം വസന്തസേന ജീവിച്ചിരിപ്പുണ്ട്. (എല്ലാവരും പറയുന്നു)

ചാരുദത്തൻ: (കേട്ട് പെട്ടെന്ന് എഴുന്നേറ്റ് സ്പർശസുഖം അനുഭവിച്ചതായി അഭിനയിച്ച് കണ്ണുകൾ അടച്ച് സന്തോഷത്തോടേയും ഗദ്ഗദത്തോടേയും) പ്രിയേ വസന്തസേനേ നീ തന്നെയാണോ ഇത്?

വസന്തസേന: അതേ ഞാൻ തന്നെ ആ ഭാഗ്യദോഷി

ചാരുദത്തൻ:(നോക്കിയിട്ട്, സന്തോഷത്തോടെ) വസന്തസേനതന്നെ ആണോ ഇത്? (ആനന്ദത്തോടെ) ഞാൻ മരണത്തിന്റെവായയിൽ അകപ്പെട്ടതിനാൽ കണ്ണീരുവീണ് നനഞ്ഞ മുലകളോട് കൂടിയ നീ മറന്ന് പോയ മൃതസഞ്ജീവനി വിദ്യപോലെ എവിടെ നിന്നാണ് വരുന്നത്?
പ്രിയേ വസന്തസേനേ,
നീ കാരണം കൊണ്ട് നഷ്ടമാകാൻ സാദ്ധ്യത ഉണ്ടായിരുന്ന ഈ ശരീരം നീ തന്നെ ആണ് രക്ഷിച്ചത്. പ്രിയസംഗമത്തിന്റെ ആശ്ചര്യകരമായ സന്തോഷം കൂടെ നീ തന്നു. മരിച്ചാലും പുനർജ്ജീവിക്കാൻ പറ്റും. (ഈ സംഗമസുഖം കൊണ്ട്)
മാത്രമല്ല പ്രിയേ ഇത് നോക്കൂ,
പ്രേയസി (വസന്തസേന) വന്നതിനാൽ എന്റെ ശരീരത്തിലുള്ള ഈ ചുവന്നവസ്ത്രം ശ്രേഷ്ഠമായ പട്ട് തുണിയായും എന്റെ കഴുത്തിലെ മാല വരണമാല്യം പോലേയും തോന്നിയ്ക്കുന്നു. ഈ പെരുമ്പറശബ്ദം ആകട്ടെ വിവാഹസമയത്ത് വായിക്കുന്ന നാദസ്വരം പോലേയും തോന്നിയ്ക്കുന്നു.

വസന്തസേന: അതിദാക്ഷിണ്യം കൊണ്ട് അങ്ങ് എന്താണ് വരുത്തി വെച്ചിരിക്കുന്നത്?

ചാരുദത്തൻ: പ്രിയേ, ഞാൻ നിന്നെ കൊന്നെന്ന് - ശാന്തം പാപം! മുൻശത്രുത ഉള്ളവനും ശക്തിശാലിയുമായ രാജസ്യാലൻ ശകാരൻ എന്നെ കുറ്റവാളിയാക്കിയതാണ്.

വസന്തസേന: (ചെവിപൊത്തിക്കൊണ്ട്) അരുത് അങ്ങനെ പറയരുത്. ആ രാജസ്യാലൻ ശകാരനാണ് കൊന്നത്.

ചാരുദത്തൻ: (സംവാഹകഭിക്ഷുവിനെ നോക്കി) ഇതാരാണ്?

വസന്തസേന: ആ നീചൻ എന്നെ കൊല്ലാൻശ്രമിച്ചു ഈ സത്പുരുഷൻ എനിയ്ക്ക് ജീവൻ തന്നു രക്ഷിച്ചു.

ചാരുദത്തൻ: അകാരണബന്ധുവായ താങ്കൾ ആരാണ്?

സംവാഹകഭിക്ഷു: ആര്യാ, എന്നെ മനസ്സിലായില്ലേ? അങ്ങയുടെ പരിചരണത്തിനും സുഗന്ധലേപനത്തിനും നിയമതിനായിരുന്നല്ലൊ ഒരാൾ? ആ സംവാഹകൻ തന്നെ ഞാൻ. ചൂതാട്ടക്കാരിൽ നിന്നും എന്നെ ഈ ബുദ്ധോപാസിക അവളുടെ ആഭരണം കൊടുത്ത് രക്ഷിച്ചത് ഞാൻ അങ്ങയുടെ സ്വന്തം പരിചാരകൻ എന്ന് നിനച്ചായിരുന്നു. ചൂതാട്ടശീലം കൊണ്ട് ദുഃഖിതനായ ഞാൻ ഒരു ബുദ്ധസംന്യാസി ആയി. ആര്യ വസന്തസേന വണ്ടി മാറിക്കയറി പുഷ്പകരണ്ഡകോദ്യാനത്തിൽ എത്തിച്ചേർന്നു. അപ്പോൾ ആ സമയം ആ നീചൻ “എന്നെ ബഹുമാനിയ്ക്കുന്നില്ല” എന്ന് പറഞ്ഞ് കൈകൾ കൊണ്ട് ബലമായി കഴുത്ത് ഞെരിച്ചു. അത് ഞാൻ കണ്ടു.

(അണിയറയിൽ കോലാഹലം)

ദക്ഷപ്രജാപതിയുടെ യജ്ഞവിനാശം നടത്തിയ വൃഷഭകേതുവായ ശങ്കരൻ ജയിക്ക! വൈരികളെ നിഗ്രഹിക്കുന്ന ക്രൗഞ്ചരാക്ഷസനെ വധിച്ച സ്വാമി കാർത്തികേയൻ ജയിക്ക! പാലകരാജാവിനെ വധിച്ച് ധവളാഭമായ കൈലാസപർവ്വതപതാകചേർന്ന സമ്പൂർണ്ണ ഭൂമി പിടിച്ചടക്കിയ  ആര്യകൻ ജയിക്ക!

(ശർവിലകൻ പെട്ടെന്ന് പ്രവേശിച്ച്)

ശർവിലകൻ: മാന്യജനങ്ങളെ, ഞാൻ ദുഷ്ടനായ പാലകരാജാവിനെ വധിച്ച് ആ സ്ഥാനത്ത് ആര്യകനെ പെട്ടെന്ന് വാഴിച്ചഭിഷേകം ചെയ്ത് ആ ആര്യകരാജാവിന്റെ പ്രധാന ആജ്ഞ ശിരസാവഹിച്ച് ആപത്തിൽ പെട്ട ചാരുദത്തനെ മോചിതനാക്കും.
മന്ത്രിയും സേനയുമില്ലാതെ ശത്രു പാലകനെ വധിച്ച്, എന്റെ പ്രഭാവം കാണിച്ച് പൗരന്മാരെ സമാധാനിപ്പിച്ച്, ബലനെന്ന രാക്ഷസനെ കൊന്ന ഇന്ദ്രരാജ്യമായ സ്വർഗ്ഗം കണക്കെ, ഈ ഭൂമിരാജ്യം മുഴുവൻ പിടിച്ചടക്കി.
(മുന്നിലേക്ക് നോക്കി) നല്ലത്, ആ ജനാവലി കൂടിനിൽക്കുന്ന സ്ഥലത്ത് തന്നെ ആര്യ ചാരുദത്തൻ ഉണ്ടാകും. ആര്യകരാജാവിന്റെ സ്ഥാനാരോഹണം ചാരുദത്തനു ജീവൻ കിട്ടിയാലേ സഫലമാകൂ. (വളരെ വേഗം ചെന്ന്) എല്ലാവരും മാറി നിൽക്ക് (നോക്കിയിട്ട് സന്തോഷത്തോടെ) ഹായ് വസന്തസേനയോടുകൂടെ ആര്യ ചാരുദത്തനും ജീവിച്ചിരിക്കുന്നു. നമ്മുടെ ആര്യകരാജാവിന്റെ എല്ലാ മനോരഥങ്ങളും സഫലമായിരിക്കുന്നു.
അല്ലയോ മാന്യജനങ്ങളെ, അനുരാഗാദി ഗുണങ്ങളും സത്സ്വഭാവവും ആയ പ്രിയതമ വസന്തസേനയാകുന്ന തോണിയിൽ വ്യസനസമുദ്രം തരണം ചെയ്ത പ്രിയസ്നേഹിതൻ ആര്യ ചാരുദത്തനെ, രാഹുവിൽ നിന്നും മോചിതനായ ചന്ദ്രനെന്ന പോലെ അനവധിസമയത്തിനു ശേഷം ഭാഗ്യവശാൽ ഇപ്പോൾ ഞാൻ കാണുന്നു.
എന്നാൽ മഹാപാപം ചെയ്ത (ചാരുദത്തന്റെ ഗൃഹത്തിൽ നിന്നും വസന്തസേനയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച) ഞാൻ അദ്ദേഹത്തിന്റെ സമീപം എങ്ങനെ പോകും? അഥവാ ഇദ്ദേഹത്തിന്റെ ആർജ്ജവം സർവ്വത്ര ശോഭിക്കുന്നുണ്ട്. (അടുത്ത് ചെന്ന് കൈകൂപ്പി ഉറക്കെ) ആര്യ ചാരുദത്താ. (വിളിയ്ക്കുന്നു)

ചാരുദത്തൻ: ങ്ഹേ. അങ്ങ് ആരാണ്?

ശർവിലകൻ: അങ്ങയുടെ ഭവനഭേദനം ചെയ്ത് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ഞാൻ ഇപ്പോൾ അങ്ങയെ തന്നെ ശരണം പ്രാപിയ്ക്കുന്നു.

ചാരുദത്തൻ: സ്നേഹിതാ അങ്ങനെ പറയരുത്. നീയാണ് സ്നേഹം കാണിച്ചത്. (എന്ന് പറഞ്ഞ് കഴുത്തിൽ കെട്ടിപ്പിടിക്കുന്നു)

ശർവിലകൻ: കൂടാതെ ഇത് കേൾക്കൂ, കുലവും മാനവും രക്ഷിയ്ക്കുന്ന ആര്യകൻ, യജ്ഞശാലയിൽ നിന്നിരുന്ന ദുഷ്ടപ്രകൃതനായ പാലകനെ പശുവിനെ എന്നവണ്ണം വധിച്ചു.

ചാരുദത്തൻ: എന്ത്?

ശർവിലകൻ: മുൻപ് ആത്മരക്ഷയ്ക്ക് വേണ്ടി അങ്ങയുടെ വണ്ടിയിൽ കയറിയതിനാൽ അങ്ങയുടെ ശരണത്തിലായ ആ ആര്യകൻ ഇന്ന് ജനനിബിഢമായജ്ഞശാലയിൽ വെച്ച് പാലകനെ വധിച്ചു.

ചാരുദത്തൻ: ശർവിലകാ, ഇടയത്തെരുവിൽ നിന്നും ഒരുകാരണവുമില്ലാതെ പിടിച്ച്കൊണ്ടുവന്ന് ഘോരമായ തടവറയിൽ ബന്ധനസ്ഥനാക്കിയ, പിന്നീട് നീ തന്നെ മോചിപ്പിച്ച ആ ആര്യകൻ എന്ന് പേരുള്ള ആളാണോ?

ശർവിലകൻ: അത് അങ്ങ് പറഞ്ഞ പോലെ തന്നെ.

ചാരുദത്തൻ: നമുക്ക് നല്ല വാർത്ത ആണിത്. നല്ല സന്തോഷം തരുന്ന വാർത്ത.

ശർവിലകൻ: രാജസിംഹാസനാരൂഢനായപ്പോൾ തന്നെ അങ്ങയുടെ സ്നേഹിതനായ ആര്യകൻ ഉജ്ജയനിയിലെ വേണാനദിയുടെ തീരത്തെ “കുശാവതി” എന്ന രാജ്യം അങ്ങേയ്ക്ക് ദാനം തന്നിരിക്കുന്നു. അതിനാൽ സ്നേഹതിന്റെ ആദ്യത്തെ ഈ അഭ്യർത്ഥന സ്വീകരിച്ചാലും. (തിരിഞ്ഞ് നിന്ന്) ആരവിടെ, ആ ദുഷ്ടനായ രാജസ്യാലനെ കൊണ്ട് വരൂ.

(അണിയറയിൽ നിന്നും: ആജ്ഞപോലെ ശർവിലകാ)

ശർവിലാകൻ: ആര്യ, അങ്ങയുടെ ദയ കാരണമാണ് രാജ്യം ലഭിച്ചത്, അതിനാൽ അത് അനുഭവിക്കൂ എന്ന് ആര്യക രാജാവ് അറിയിക്കുന്നു. (അതായത് താങ്കളുടെ ഇച്ഛപോലെ എന്തും ചെയ്യാമെന്നർത്ഥം.)

ചാരുദത്തൻ: എന്ത്, രാജ്യം നേടിയത് എന്റെ ഗുണം കൊണ്ടോ?

No comments:

Post a Comment