കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 25, 2016

പത്താം അങ്കം - ഭാഗം 2


(ശേഷം ഗോപുരമുകളിൽ കാൽച്ചങ്ങലയാൽ ബന്ധനസ്ഥനായ നിലയിൽ സ്ഥാവരകൻ പ്രവേശിക്കുന്നു)

സ്ഥാവരകൻ: (വിളംബരം കേട്ട് സങ്കടത്തോടെ) എന്ത് നിരപരാധിയായ ചാരുദത്തനെ വധിക്കുന്നുവെന്നോ? എന്നെയാകട്ടെ സ്വാമി ശകാരൻ ചങ്ങലയ്ക്കിട്ടിരിയ്ക്കുകയാണ്. അതിനാൽ ഉച്ചത്തിൽ വിളിച്ച് പറയുക തന്നെ. “കേൾക്കൂ സജ്ജനങ്ങളേ, കേൾക്കൂ മാന്യജനങ്ങളെ, ഞാൻ എന്ന ഈ പാപിയാണ് വണ്ട് മാറിക്കയറിയ വസന്തസേനയെ പുഷ്പകരണ്ഡകോദ്യാനത്തിലേക്ക് എത്തിച്ചത്. അതിനുശേഷം എന്റെ യജമാനൻ ശകാരൻ “എന്നെ നിനക്ക് വേണ്ടാ അല്ലേടീ“ എന്ന് പറഞ്ഞ് കൈകൊണ്ട് ബലം പ്രയോഗിച്ച് കഴുത്തിൽ പിടിച്ച് ഞെക്കിക്കൊന്നു. അല്ലാതെ ഈ സത്പുരുഷൻ ചാരുദത്തൻ അല്ല കൊന്നത്.“ എന്ത്? ദൂരം കാരണം ആരും കേൾക്കുന്നില്ലേ? ഇനി എന്ത് ചെയ്യും? ഇവിടെ നിന്ന് ചാടുക തന്നെ. (ആലോചിച്ച്) അങ്ങനെ ചെയ്താൽ ആര്യചാരുദത്തൻ വധിക്കപ്പെടില്ല. നല്ലത് എന്നാൽ ഈ മാളികയുടെ പൊട്ടിയ ജനാലയിലൂടെ ഞാൻ പുറത്തേയ്ക്ക് ചാടുകതന്നെ. കുലപുത്രന്മാരായ പക്ഷികൾക്ക് ഇരിപ്പിടമായ ആര്യ ചാരുദത്തൻ മരിക്കുന്നതിനേക്കാൾ നല്ലതാണല്ലൊ ഞാൻ മരിയ്ക്കുന്നത്. ഈവിധം മരണപ്പെട്ടാൽ സ്വർഗ്ഗലോകം പ്രാപിക്കും. (ചാടുന്നു) ഇല്ല ഞാൻ മരിച്ചില്ല. മാത്രമല്ല എന്റെ ചങ്ങല പൊട്ടിപ്പോയി. അതിനാൽ ചണ്ഡാളന്മാർ നിൽക്കുന്ന സ്ഥലം കണ്ട് പിടിക്കുക തന്നെ. (നോക്കി അടുത്ത് ചെന്ന്) ഹേ ഹേ ചണ്ഡാലന്മാരെ. സ്ഥലം തരൂ എനിക്ക് സ്ഥലം തരൂ..

ചണ്ഡാലന്മാർ: ആരാ ശൂന്യസ്ഥലം അന്വേഷിക്കുന്നത്?

സ്ഥാവരകൻ: “കേൾക്കൂ സജ്ജനങ്ങളേ, കേൾക്കൂ മാന്യജനങ്ങളെ, ഞാൻ എന്ന ഈ പാപിയാണ് വണ്ട് മാറിക്കയറിയ വസന്തസേനയെ പുഷ്പകരണ്ഡകോദ്യാനത്തിലേക്ക് എത്തിച്ചത്. അതിനുശേഷം എന്റെ യജമാനൻ ശകാരൻ “എന്നെ നിനക്ക് വേണ്ടാ അല്ലേടീ“ എന്ന് പറഞ്ഞ് കൈകൊണ്ട് ബലം പ്രയോഗിച്ച് കഴുത്തിൽ പിടിച്ച് ഞെക്കിക്കൊന്നു. അല്ലാതെ ഈ സത്പുരുഷൻ ചാരുദത്തൻ അല്ല കൊന്നത്.“ ഹേ ഹേ ചണ്ഡാലന്മാരെ. സ്ഥലം തരൂ എനിക്ക് സ്ഥലം തരൂ..

ചാരുദത്തൻ: ആഹ്! മഴകിട്ടാതെ വരണ്ട ധാന്യപ്പാടങ്ങൾക്ക് മേലെ ദ്രോണമെന്ന മേഘങ്ങൾ പോലെ, ഈ ആപത്ത് സമയത്ത് എന്നെ തൂക്കുമരത്തിൽ നിന്നും മാറ്റാനായി ആരാണിപ്പോൾ പ്രത്യക്ഷപ്പെട്ടത്? അല്ലയോ മാന്യജനങ്ങളേ, കേട്ടില്ലേ നിങ്ങൾ?
ഞാൻ മരണത്തെ ഭയക്കുന്നില്ല. എന്റെ സൽപ്പേരാണ് നശിച്ചത്. വിശുദ്ധനായ എനിക്ക് മരണം എന്നാൽ മകൻ ജനിക്കുന്നത് പോലെ തന്നെ ആനന്ദ ദായകമാണ്.
കൂടാതെ,
ഒരിക്കലും ഞാൻ ശത്രുത വിചാരിക്കാത്ത, ഒരു അൽപ്പബുദ്ധിക്കാരനായ അവൻ (ശകാരൻ) എന്നെ കളങ്കിതനാക്കി ചിത്രീകരിച്ചു.

ചണ്ഡാലന്മാർ: സ്ഥാവരക, നീ പറയുന്നത് സത്യമാണോ?

സ്ഥാവരകൻ: സത്യം! ആരോടും പറയരുത് എന്ന് വിചാരിച്ച് എന്നെ മാളികമുകളിൽ ചങ്ങലയാൽ ബന്ധനസ്ഥനാക്കിയിരിക്കുകയായിരുന്നു.

ശകാരൻ: (പ്രവേശിച്ച് സന്തോഷത്തോടെ) ഞാൻ എന്റെ ഗൃഹത്തിൽ നിന്നും പുളിയും കടുപ്പവുമുള്ള മാംസം കഴിച്ചു. മത്സ്യവും പരിപ്പും ചോറും ശർക്കരച്ചോറും എല്ലാം കഴിച്ചു. (ചെവികൂർപ്പിക്കുന്നതായി നടിച്ച്) പൊട്ടിയപാത്രങ്ങളെ പോലെ ചണ്ഡാലന്മാരുടെ ശബ്ദം കേൾക്കുന്നുണ്ട്. പെരുമ്പറകളുടെ ശബ്ദവും കേൾക്കുന്നുണ്ട്. അതിനാൽ ചാരുദത്തനെ കൊലമരത്തിനടുത്തേയ്ക്ക് (ശ്മശാനത്തിലേക്ക്) കൊണ്ടുപോകുന്നു എന്നനുമാനിക്കാം. അതൊന്ന് കാണാം. ശത്രുവിന്റെ മരണം നമുക്ക് സന്തോഷം തരുമല്ലൊ. ശത്രു ചാവുന്നത് കണ്ടാൽ അടുത്ത് ജന്മത്തിൽ കണ്ണ് രോഗം പിടിപെടില്ല എന്നും കേട്ടിട്ടുണ്ട്. എന്തൊരു ഉപായത്താലാണ് ഞാൻ ആ ദരിദ്രചാരുദത്തനു മരണം സമ്മാനിച്ചത്! ഇനി എന്റെ മാളികയുടെ ഏറ്റവും മുകളിൽ ഗോപുരത്തിൽ ഇരുന്ന് എന്റെ പരാക്രമങ്ങൾ കാണട്ടെ. (അങ്ങനെ ചെയ്ത് നോക്കിയിട്ട്) ഓഹ്! ദരിദ്രചാരുദത്തനെ കൊലക്കയറിലേക്ക് കൊണ്ട് പോകുന്ന സമയം ഇത്രയും ജനക്കൂട്ടമോ? അപ്പോൾ എന്നെ പോലെ മഹാനായ വ്യക്തികളെ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ എന്തായിരിക്കും ജനക്കൂട്ടം ! (കണ്ടിട്ട്) ചാരുദത്തനെ പുത്തൻ വിത്ത്കാളയെ പോലെ അണിയിച്ചൊരുക്കി തെക്ക് ഭാഗത്തേയ്ക്ക് കൊണ്ട് പോകുന്നു. പക്ഷെ എന്റെ മാളികയുടെ പുതിയഭാഗത്ത് എത്തിയപ്പോൾ വിളംബരം എന്തേ നിർത്തിയത്? (നോക്കിയിട്ട്) എന്ത് ഇവിടെ സ്ഥാവരകഭൃത്യനെയും കാണുന്നില്ലല്ലൊ. ഇനി അവനെങ്ങാനും ഇവിടുന്ന് പോയി രഹസ്യം പുറത്താക്കിയോ? അവനെ അന്വേഷിക്കുക തന്നെ.
(ഇത് പറഞ്ഞ് ജനക്കൂട്ടത്തിന്റെ സമീപത്തേക്ക് പോകുന്നു)

സ്ഥാവരകൻ: (കണ്ടിട്ട്) ഇതാവരുന്നൂ.(ശകാരൻ) അയാളിതാവരുന്നൂ.

ചണ്ഡാലന്മാർ:  മാറൂ, മാറിനിൽക്കൂ വഴി കൊടുക്കൂ.. വാതിലടയ്ക്കൂ.. മിണ്ടാതിരിക്കൂ. ആ ദുഷ്ട പോത്ത് ഇവിടേയ്ക്ക് തന്നെ ആണ് വരുന്നത്.

ശകാരൻ: വഴി തരൂ വഴി തരൂ. മകനേ സ്ഥാവരകാ. വാ നമുക്ക് പോകാം.

സ്ഥാവരകൻ: നീചാ! വസന്തസേനയെ കൊന്ന് സന്തോഷമായില്ലേ? ഇനി പ്രിയ ജനങ്ങൾക്ക് കല്പവൃക്ഷമായ ആര്യ ചാരുദത്തനെ കൂടെ കൊലയ്ക്ക് കൊടുക്കണോ?

ശകാരൻ:രത്നകുംഭം പോലെ ഉള്ള ഞാൻ സ്ത്രീഹത്യ ചെയ്കയില്ല.

എല്ലാവരും: നീയാണ് വസന്തസേനയെ കൊന്നത്. ആര്യ ചാരുദത്തൻ അല്ല.

ശകാരൻ: ആരാണ് അങ്ങനെ പറഞ്ഞത്?
എല്ലാവരും:(സ്ഥാവരകനെ ചൂണ്ടി) ഇദ്ദേഹമാണ് പറഞ്ഞത്.

ശകാരൻ:(പേടിച്ചരണ്ട്, മെല്ലെ) ഹായ്! ഞാൻ സ്ഥാവരകനെ എന്തൊകൊണ്ട് നല്ലപോലെ ബന്ധിച്ചില്ല? ഇവൻ എന്റെ ദുഷ്കൃത്യത്തിനു സാക്ഷിയാണ്. (ആലോചിച്ച്) എന്നാലിങ്ങനെ പറയാം. (ഉറക്കെ) മാഹാനുഭാവന്മാരെ, ഇവൻ നുണയനാണ്. ഇവൻ സ്വർണ്ണം മോഷ്ടിക്കുന്നത് ഞാൻ കണ്ട് പിടിച്ചു, അവനെ അടിച്ചു ശിക്ഷിച്ചു പിന്നെ ബന്ധനസ്ഥനാക്കി. അതിനാൽ ശത്രുത ഉള്ള ഇവൻ ഇങ്ങനെ പറയുകയാണ്. അതൊക്കെ സത്യമാകുമോ? (ഒളിഞ്ഞ് ആരും കാണാതെ സ്ഥാവരകനു വള കൊടുത്തുകൊണ്ട് ശബ്ദം കുറച്ച്) മോനേ സ്ഥാവരകാ ഈ വള എടുത്തോ എന്നിട്ട് മാറ്റി പറയ്. (ഇതുവരെ പറഞ്ഞത് തെറ്റാണെന്ന് പറയാൻ)

സ്ഥാവരകൻ: (വാങ്ങിക്കൊണ്ട്) മഹാനുഭാവന്മാരേ ഇത്  കാണൂ ഇത് നോക്കൂ സ്വർണ്ണം തന്നെ എന്നെ നുണ പറയാൻ പ്രലോഭിപ്പിക്കുന്നു.

ശകാരൻ: (വള വാങ്ങി) ഇത് അതേ സ്വർണ്ണമാണ്. ഇതാണ് ഇവൻ മോഷ്ടിച്ച സ്വർണ്ണം. മോഷ്ടിച്ച കാരണം കൊണ്ടാണ് ഞാനിവനെ കെട്ടിയിട്ടത്. (ദേഷ്യത്തോടെ) എടാ ചണ്ഡാലന്മാരേ, എന്റെ ബന്ധാരത്തിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചതിനാൽ ഇവനെ ഞാൻ അടിച്ചു ദ്രോഹിച്ചു വിശ്വാസം വരുന്നില്ലെങ്കിൽ ഇവന്റെ ആസനം നോക്കൂ, (പിൻഭാഗം, ചന്തി)

ചണ്ഡാലന്മാർ: (നോക്കിയിട്ട്) ശരിതന്നെ ആണ് പറയുന്നത്. അടി കിട്ടിയ ഭൃത്യൻ നുണയാണ് പറയുന്നത്.

സ്ഥാവരകൻ: ഹാ കഷ്ടം! അടിമജോലിക്കാരനായി ഇരിക്കുന്നത് ഇത്ര വലിയ അപരാധമാണോ? ദാസൻ സത്യം പറഞ്ഞാൽ കൂടെ ആരും വിശ്വസിക്കില്ലേ? (സങ്കടത്തോടെ) ആര്യ ചാരുദത്താ, താങ്കളെ രക്ഷിക്കുന്നതിനു എനിക്കിത്രയേ ശക്തിയുള്ളൂ. (എന്ന് പറഞ്ഞ് ചാരുദത്തന്റെ കാൽക്കൽ വീഴുന്നു)

ചാരുദത്തൻ:(കരുണയോടെ)
ആപത്തിൽ പെട്ട സജ്ജനങ്ങളുടെ മേൽ കൃപയുള്ളവനേ, കാരണം കൂടാതെ വന്ന ബന്ധൂ, ധർമ്മ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനേ, എഴുന്നേൽക്കൂ.  എന്നെ വിമുക്തനാക്കാൻ നീ നല്ലവണ്ണം പ്രയാസപ്പെട്ടു പക്ഷെ ഭാഗ്യം അനുകൂലമായില്ല. നീ നിനക്ക് പറ്റാവുന്നവിധം എല്ലാം പ്രവൃത്തിച്ചു.

ചണ്ഡാലന്മാർ: സ്വാമീ, ഇവിടെ നിന്ന് പോയാലും

ശകാരൻ: പുറത്തിറങ്ങെടാ (എന്ന് പറഞ്ഞ് പുറത്തിറക്കുന്നു) എടാ ചണ്ഡാലന്മാരെ, എന്തിനാണ് വൈകിക്കുന്നത്? അവനെ വേഗം വധിക്കൂ.

ചണ്ഡാലന്മാർ: ഇങ്ങനെ തിർക്ക് കൂട്ടുന്നതിനർത്ഥം നീതന്നെയാകും കൊന്നിരിക്കുക.

രോഹസേനൻ: ചണ്ഡാലന്മാരെ, എന്നെ കൊന്നുകൊള്ളൂ, എന്റെ അച്ഛനെ വെറുതെ വിടൂ.

ശകാരൻ: മകനോടുകൂടെ തന്നെ ഇവനെ (ചാരുദത്തനെ) വധിക്കൂ

ചാരുദത്തൻ: ഈ മൂർഖനു എല്ലാം സംഭാവ്യമാണ്. (എല്ലാം ചെയ്യാൻ സാധിയ്ക്കുമെന്നർത്ഥത്തിൽ) അതിനാൽ എന്റെ പൊന്നുമോനേ നീ അമ്മയുടെ അടുത്ത് ചെല്ലൂ.

രോഹസേനൻ: ഞാൻ ചെന്ന് എന്ത് ചെയ്യാനാണ്?

ചാരുദത്തൻ: മോനേ, നിന്റെ അമ്മയോടൊപ്പം ഇന്ന് തന്നെ വീട്ടിലേക്ക് പോകൂ. പിതാവിന്റെ ദോഷം കൊണ്ട് നീയും വധിക്കപ്പെടാൻ ഇടവരാതിരിക്കട്ടെ! അതിനാൽ പ്രിയ സ്നേഹിതാ, രോഹസേനനേയും കൊണ്ട് പോകൂ.

വിദൂഷകൻ: പ്രിയ സ്നേഹിതാ, താങ്കൾ എന്താണ് ധരിച്ചിരിക്കുന്നത്, താങ്കളില്ലാതെ ഞാൻ ജീവിച്ചിരിക്കുമെന്നോ? (ഇല്ല എന്ന അർത്ഥത്തിൽ)

ചാരുദത്തൻ: സ്നേഹിതാ താങ്കളുടെ ജീവൻ താങ്കളുടെ കയ്യിലാണെന്നതിനാൽ ജീവത്യാഗം ചെയ്യുന്നത് ശരി അല്ല.

വിദൂഷകൻ: (ആത്മഗതം) ശരിയല്ല എങ്കിലും പ്രിയ സ്നേഹിതനെ കൂടാതെ ജീവിച്ചിരിക്കാൻ വയ്യ. അതിനാൽ കുട്ടിയെ അമ്മയുടെ അടുത്തേയ്ക്ക ആക്കിയശേഷം ജീവത്യാഗം ചെയ്ത് സ്നേഹതിനെ അനുഗമിക്കാം. (ഉറക്കെ) പ്രിയ സ്നേഹിതാ, കുട്ടിയെ ഞാൻ വേഗം വീട്ടിൽ കൊണ്ട് ചെന്നാക്കട്ടെ.

(എന്ന് പറഞ്ഞ് കഴുത്തിലൂടെ കെട്ടിപ്പിടിച്ച് കാൽക്കൽ വീഴുന്നു. രോഹസേനനും കരഞ്ഞുകൊണ്ട് കാൽക്കൽ വീഴുന്നു)

ശകാരൻ: ഹേയ്, ഞാൻ പറയുന്നു കുട്ടിയേയും കൂട്ടി ചാരുദത്തനെ വധിക്കൂ.

(ചാരുദത്തൻ ഭയം അഭിനയിക്കുന്നു)

ചണ്ഡാലന്മാർ: ഞങ്ങൾക്ക് രാജാവിന്റെ ആജ്ഞ പുത്രസഹിതം ചാരുദത്തനെ വധിക്കാനല്ല. അതിനാൽ എട ചെക്കാ, നീ പോകൂ. (എന്ന് പറഞ്ഞ് പറഞ്ഞയക്കുന്നു.) ഇത് മൂന്നാമത്തെ വിളംബരത്തറ ആണ്. പെരുമ്പറമുഴക്കൂ..
(പെരുമ്പറ മുഴക്കി വീണ്ടും വിധിവിളംബരം നടത്തുന്നു)

ശകാരൻ:(ആത്മഗതം) ച്ഛേ.. ഈ നഗരവാസികൾ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? (ഉറക്കെ) എടാ ചാരുദത്താവടുക,(=വടുകൻ ബടുകൻ ബ്രാഹ്മണൻ എന്നർത്ഥം) നഗരവാസികൾ വിശ്വസിക്കുന്നില്ല അതിനാൽ “ഞാൻ വസന്തസേനയെ കൊന്നു” എന്ന് നീ തന്നെ പറ.

(ചാരുദത്തൻ ഒന്നും മിണ്ടാതെ നിൽക്കുന്നു)

ശകാരൻ: എട ചണ്ഡാല ഗോഹാ, ഈ ചാരുദത്തൻ ഞാൻ പറയുന്നത് കൂട്ടാക്കുന്നില്ല. അതിനാൽ അവനെ പെരുമ്പറ മുഴക്കുന്ന വടികൊണ്ട് അടിയ്ക്ക്.

ചണ്ഡാലൻ‌-1 (വടിയെടുത്ത് ഓങ്ങി) ചാരുദത്താ, പറയ്.

ചാരുദത്തൻ: (സങ്കടത്തോടെ) ആപത്ത്സമുദ്രത്തിലാണെങ്കിലും എനിക്ക് ഭയമോ ദുഃഖമോ ഇല്ല. പക്ഷെ  “ഞാൻ വസന്തസേനയെ കൊന്നു” എന്ന് പറയാൻ നിർബന്ധിതനാക്കുമ്പോളുണ്ടാകുന്ന ലോകാപവാദം ആകുന്ന തീ എന്നെ എരിക്കുന്നു.

(ശകാരൻ പിന്നേയും നിർബന്ധിക്കുന്നു)

ചാരുദത്തൻ: അല്ലയോ നഗരവാസികളെ, പരലോകത്തെ അറിയാത്ത ഞാൻ ഒരു സ്ത്രീയെ, അല്ല കാമദേവന്റെ ഭാര്യ സാക്ഷാൽ രതീദേവിയെ തന്നെ….

ശകാരൻ: ഞാൻ കൊന്നു.

ചാരുദത്തൻ: അങ്ങിനെ തന്നെ

ചണ്ഡാലൻ-1: എടാ ഇന്ന് വധിയ്ക്കാൻ നിന്റെ ഊഴമാണല്ലൊ.

ചണ്ഡാലൻ-2: അല്ല നിന്റേയാണ്.

ചണ്ഡാലൻ-1: എഴുതി നോക്കാം. (പലവിധത്തിലും എഴുതി നോക്കി = എന്താണ് എഴുതുന്നത് എന്ന് കൃത്യമായി ശൂദ്രകൻ എഴുതിയിട്ടില്ല) എടാ എന്റെ ഊഴമാണെങ്കിൽ അൽപ്പം നേരം വൈകിക്കണേ.

ചണ്ഡാലൻ-2: എന്തിനാണത്?

ചണ്ഡാലൻ-1: മോനേ, വധിക്കാൻ നിന്റെ ഊഴം വന്നാൽ ധൃതിപിടിച്ച് കുറ്റവാളിയെ വധിക്കരുത് എന്ന് മരിക്കുന്ന സമയത്ത് എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്:

ചണ്ഡാലൻ-2: അതെന്തിനാടാ?

ചണ്ഡാലൻ-1: ചിലപ്പോൾ നല്ലമനസ്സുള്ള മനുഷ്യർ വന്ന് ധനം തന്ന് കുറ്റവാളിയെ സ്വതന്ത്രനാക്കാം. ചിലപ്പോൾ രാജാവിനു പുത്രനുണ്ടായ സന്തോഷം കൊണ്ട് വൃദ്ധിമഹോത്സവം നടത്തുന്ന സമയത്ത് രാജാവ് പൊതുമാപ്പ് നൽകാം. അതുമല്ലെങ്കിൽ ആന ചങ്ങല അറുത്ത കോലാഹലത്താൽ കുറ്റവാളിയ്ക്ക് രക്ഷപ്പെടാം. കൂടാതെ രാജാവിന്റെ സ്ഥാനമാറ്റത്താലും എല്ലാ കുറ്റവാളികൾക്കും മോചനം ലഭിക്കാം.

ശകാരൻ: എന്ത്? എന്ത്? രാജാവിനെ മാറ്റുകയോ?

ചണ്ഡാലന്മാർ: ഹേയ്.. ഞങ്ങൾ കൊല്ലാനുള്ള ഊഴം നോക്കുകയാണ്.

ശകാരൻ: ചാരുദത്തനെ വേഗം വധിക്കൂ.
(എന്ന് പറഞ്ഞ് സ്ഥാവരകഭൃത്യനെ പിടിച്ച് ഒരു ഭാഗത്തേയ്ക്ക് മാറി നിൽക്കുന്നു)

ചണ്ഡാലന്മാർ: ആര്യ ചാരുദത്താ, രാജകൽപ്പനയാണ് അപരാധി. ഞങ്ങൾ ചണ്ഡാലന്മാരല്ല. അതിനാൽ എന്തെങ്കിലും പറയാനോ പ്രാർത്ഥിക്കാനോ ഉണ്ടെങ്കിൽ അത് ചെയ്യൂ. (ചണ്ഡാലന്മാർ രാജകൽപ്പന അനുസരിയ്കുനതേ ഉള്ളൂ. അവർ കരുതിക്കൂട്ടി വധിക്കുകയല്ല എന്നർത്ഥം)

ചാരുദത്തൻ: ഭാഗ്യദോഷം കാരണം രാജസ്യാലന്റെ വാക്കുകളാൽ അപരാധിയാക്കപ്പെട്ടെങ്കിലും എന്റെ ധർമ്മപ്രഭാവം മൂലം, ഇന്ദ്രഭവനത്തിൽ എന്നല്ല എവിടെ ആണെങ്കിലും ഇരിക്കുന്ന അവൾ (വസന്തസേന) തന്നെ എന്റെ മുകളിൽ ചാർത്തിയ കളങ്കം ദൂരീകരിക്കട്ടെ. (വസന്തസേന അവളുടെ സ്വസ്വാഭവം കൊണ്ട് ചാരുദത്തന്റെ മേലിൽ ചാർത്തിയ ഈ കുറ്റത്തിൽ നിന്നും ചാരുദത്തൻ വിമുക്തനാക്കട്ടെ എന്നർത്ഥം. ചാരുദത്തനു ആശ്രയമുള്ളത് സ്വന്തം ധാർമ്മികതയുടെ ശക്തി മാത്രം. വസന്തസേനയ്ക്ക് ആരേയും ദ്രോഹിക്കാത്ത നിർദ്ദോഷസ്വഭാവവും)

ഹേ, ഞാൻ ഇനി എവിടേയ്ക്കാണ് നടക്കേണ്ടത്?

ചണ്ഡാലന്മാർ: (മുന്നിലേക്ക് കാണിച്ച്) ഇതാ തെക്ക് വശത്ത് ശ്മശാനം കാണുന്നു. വധിക്കാൻ യോഗ്യരായവർ അത് കണ്ടാൽ തന്നെ പെട്ടെന്ന് ജീവൻ വെടിയും. (കുറ്റവാളികൾ കൊലക്കയർ കണ്ടാൽ തന്നെ പേടിച്ച് മരിക്കുമല്ലൊ) നോക്കൂ നോക്കൂ..
ശൂലത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹത്തിന്റെ താഴെപകുതി കുറുക്കന്മാർ മുകളിലേയ്ക്ക് ചാടി കടിച്ച് വലിച്ച് തിന്നുന്നു. മറ്റേ പകുതി കാലന്റെ അട്ടഹാസം പോലെ കാണപ്പെടുന്നു.

ചാരുദത്തൻ: അയ്യോ ഭാഗ്യദോഷി എന്റെ ജീവൻ പോയി! (എന്ന് പറഞ്ഞ് കിതച്ചുകൊണ്ട് ഇരിക്കുന്നു)

ശകാരൻ: ഞാനിപ്പോൾ പോകുന്നില്ല. അവനെ കൊല്ലുന്നത് കാണണം. (ചുറ്റിനടന്ന് നോക്കിയിട്ട്) എന്ത് അവൻ ഇരുന്നോ?

ചണ്ഡാലന്മാർ: ചാരുദത്താ, പേടിച്ചുവോ?

ചാരുദത്തൻ: (പെട്ടെന്നെഴുന്നേറ്റ്) മൂർഖാ, ഞാൻ മരണത്തെ ഭയക്കുന്നില്ല. എന്റെ സൽപ്പേരാണ് നശിച്ചത്. വിശുദ്ധനായ എനിക്ക് മരണം എന്നാൽ മകൻ ജനിക്കുന്നത് പോലെ തന്നെ ആനന്ദ ദായകമാണ്. കൂടാതെ,
ഒരിക്കലും ഞാൻ ശത്രുത വിചാരിക്കാത്ത, ഒരു അൽപ്പബുദ്ധിക്കാരനായ അവൻ (ശകാരൻ) എന്നെ കളങ്കിതനാക്കി ചിത്രീകരിച്ചു.

ചണ്ഡാലൻ-1: ആര്യ ചാരുദത്താ, ആകാശത്തിൽ സൂര്യനും ചന്ദ്രനും കൂടെ വിപത്തി(=അത്യാഹിതം,ശോഷണം=ഗ്രഹണം) പ്രാപിക്കുന്നു. പിന്നെ മരണത്തെ ഭയക്കുന്ന മനുഷ്യരുടെ കാര്യം പറയാനുണ്ടോ? വീണവർ എഴുന്നേൽക്കുന്നു നിൽക്കുന്നചിലർ വീഴുന്നു. (ജനിച്ചവർ മരിക്കുന്നു മരിച്ചവർ ജനിക്കുന്നു എന്നർത്ഥത്തിൽ) മുകളിലേയ്ക്കും താഴേയ്ക്കും പോകുന്ന തുണിക്കഷ്ണങ്ങൾ പോലെ ജനനമരണങ്ങൾ സംഭവിച്ചുകൊണ്ടേ ഇരിക്കും. ഈ തത്വം മനസ്സിൽ വിചാരിച്ച് മനസ്സിനു ധൈര്യം കൊടുക്കൂ.
(മറ്റേ ചണ്ഡാലനോട്) ഇതാ നാലാം വിളംബരത്തറ എത്തി. അതിനാൽ വിളംബരം നടത്തൂ.
(വീണ്ടും പഴയ പോലെ വിളംബരം നടത്തുന്നു)

ചാരുദത്തൻ: അല്ലയോ പ്രിയേ വസന്തസേനേ! ചന്ദ്രകിരണങ്ങളെ പോലെ തിളങ്ങുന്ന പല്ലുകൾ ഉള്ളവളേ, ചുകന്ന് തുടുത്ത ചുണ്ടുകൾ ഉള്ളവളേ, നിന്റെ മുഖത്തിൽനിന്നുണ്ടാകുന്ന അമൃത് കുടിച്ച ഞാൻ ഈ സമയം ദുഷ്കീർത്തിയാകുന്ന വിഷം എങ്ങനെ കുടിയ്ക്കും?

No comments:

Post a Comment