കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Friday, January 29, 2016

ഒന്നാം അങ്കം - ഭാഗം 1 നാന്ദിയും ആമുഖപ്രസ്താവനയും


നാന്ദി
പര്യങ്കം ചേർത്ത് അണിഞ്ഞ സർപ്പങ്ങളും പഞ്ചവായുവിനേയും നിർത്തി വിഷയജ്ഞാനശൂന്യമായ ഇന്ദ്രിയങ്ങളേയും അടക്കി യഥാർത്ഥജ്ഞാനം അവനവനിൽ നിറഞ്ഞ് കാരണങ്ങളില്ലാത്ത അനുഭവങ്ങൾ തരുന്ന നിരാകാരമായ ബ്രഹ്മത്തിൽ ലയിച്ച് സമാധി കൊള്ളുന്ന ആ ശ്രീ ശങ്കരമഹാദേവൻ നിങ്ങളെ ഏവരേയും രക്ഷിക്കട്ടെ!

മാത്രമല്ല,

ഏതൊരു കഴുത്തിലാണോ ഭഗവതി പാർവ്വതീദേവി തന്റെ വള്ളീലതകൾക്ക് സമാനമായ, മിന്നലിനെ പോലെ ശോഭിക്കുന്ന, കൈകൾ കൊണ്ട് ചുറ്റിയിരിക്കുന്നത് ആ നീലകണ്ഠനായ ഭഗവാൻ എല്ലാ പ്രേക്ഷകരേയും രക്ഷിക്കട്ടെ.

നാന്ദി സമാപിച്ചശേഷം,
സൂത്രധാരൻ പ്രവേശിക്കുന്നു

സൂത്രധാരൻ: പ്രേക്ഷകരുടെ ക്ഷമനശിപ്പിക്കുന്ന വിധത്തിൽ ഇത് (നാന്ദി) തുടരേണ്ടതില്ല. മാന്യസദസ്സിനു വന്ദനം, ഞങ്ങൾ “മൃച്ഛകടികം“ എന്ന പേരുള്ള പ്രകരണം ഇന്ന് ഇവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ രചയിതാവ് കവി-

ഗജരാജഗാംഭീര്യത്തോടെ നടക്കുന്ന, ചകോരപക്ഷികളെ പോലെ സുന്ദരമായ കണ്ണുകൾ ഉള്ള, പൂർണ്ണചന്ദ്രനെ പോലെ ശോഭിയ്ക്കുന്ന മുഖസൗന്ദര്യമുള്ള, സുന്ദരശരീരനായ, അസാമാന്യ ബലവാനായ, ദ്വിജശ്രേഷ്ഠനായ “ശൂദ്രകൻ“ എന്ന പേരിൽ പ്രസിദ്ധൻ ആണ്.
(ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ഉപനയനം ഉണ്ട്. അതിനാൽ ഇവരെല്ലാവരേയും ദ്വിജൻ എന്ന് പറയാമെന്ന് മനു)

ഇതും കൂടെ,
കവി ശൂദ്രകൻ ഋഗ്വേദം, സാമവേദം, ഗണിതശാസ്ത്രം, ജ്യോതിഷം, എന്നിവയിൽ മാത്രമല്ല അറുപത്തിനാലുകളകളിലും നാട്യശാസ്ത്രത്തിലും ഹസ്തിശാസ്ത്രത്തിലും പ്രാവീണ്യം നേടി, ഭഗവാൻ ശങ്കരമഹാദേവന്റെ കാരുണ്യം കൊണ്ട് ജ്ഞാനം സിദ്ധിച്ച് അശ്വമേധയജ്ഞം നടത്തി നൂറുകൊല്ലവും പത്ത് ദിവസവും ആയുസ്സുനേടി തന്റെ പുത്രനെ രാജ്യഭരണം ഏല്പിച്ച്,  അഗ്നിയിൽ പ്രവേശിച്ചവനാകുന്നു.

ഇതും കൂടെ,

യുദ്ധം ഇഷ്ടപ്പെടുന്നവൻ, വേദജ്ഞരിൽ പ്രമുഖൻ, തപസ്വി, ശത്രുഗജങ്ങളുമായി ലോഭമില്ലാതെ യുദ്ധം ചെയ്യുന്നവനുമായ രാജാവായിരുന്നു ശൂദ്രകൻ.

പിന്നെ അദ്ദേഹത്തിന്റെ ഈ രചനയിൽ

ബ്രാഹ്മണശ്രേഷ്ഠനായ വ്യാപരം ചെയ്ത് ധനംസമ്പാദിച്ച എന്നാൽ ദാനധർമ്മാദികളാൽ ദാരിദ്ര്യം അനുഭവിക്കുന്ന നിർധനനായ ചാരുദത്തൻ എന്ന യുവബ്രാഹ്മണൻ ഉജ്ജയിനി നഗരത്തിൽ വസിച്ചിരുന്നു. ചാരുദത്തന്റെ ദയാദാക്ഷിണ്യാദി സദ്ഗുണങ്ങളെ കൊണ്ട് അദ്ദേഹത്തിൽ അനുരക്തയായ അതിസുന്ദരിയായ വസന്തകാലത്തെ പോലെ ശോഭിക്കുന്ന വസന്തസേന എന്ന പേരുള്ള ഗണികയും ഉജ്ജയിനിയിൽ തന്നെ വസിച്ചിരുന്നു.

ഇവരുടെ ഉത്കൃഷ്ടമായ കാമം, നിയമത്തിന്റെ ഗതി, വ്യവഹാരനിർണ്ണയത്തിന്റെ അപാകത, ദുഷ്ടന്മാരുടെ സ്വഭാവങ്ങൾ എന്നിവയെല്ലാം ഈ കൃതിയിൽ ശൂദ്രകരാജാവ് എഴുതി ചേർത്തിരിക്കുന്നു.

(ചുറ്റിനടന്ന് നാലുചുറ്റും നോക്കിയിട്ട്)
അല്ല, നമ്മുടെ സംഗീതശാലയിൽ ആരുമില്ലല്ലൊ. അഭിനേതാക്കളൊക്കെ ഈ സമയം എവിടെ പോയിരിക്കും? (ഓർത്തിട്ട്) ങ്ഹാ.. ഓർമ്മ വന്നു.

സന്താനങ്ങൾ ഇല്ലെങ്കിൽ വീട് ശൂന്യമാണ്. നല്ലസുഹൃത്തില്ലാത്തവനു അനവധി ശൂന്യം മൂർഖനു സർവദിക്കുകളും ശൂന്യം. ദരിദ്രനാകട്ടെ ലോകം തന്നെ ശൂന്യം.

ഞാൻ ഗീതനൃത്തവാദ്യങ്ങളുടെ കാര്യം ചെയ്തു കഴിഞ്ഞു. ദീർഘനേരമായ സംഗീതാഭ്യസനം കൊണ്ട്, വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന സൂര്യരശ്മികൾ ഏറ്റ് ഉണങ്ങിവരണ്ട താമരവിത്തുകളെ പോലെ  വിശന്ന് വലഞ്ഞ എന്റെ കണ്ണുകൾ ബ്ട്ബ്ട് ശബ്ദിക്കുന്നു. അതിനാൽ വീട്ടുകാരിയെ വിളിച്ച് ജലപാനം വല്ലതുമുണ്ടോ എന്ന് ചോദിക്കുക തന്നെ. മാന്യജനങ്ങളെ ഇനി ഞാൻ കാര്യവശത്താലും പ്രയോഗവശം കൊണ്ടും പ്രാകൃതം സംസാരിക്കുന്നവനായി മാറിയിരിക്കുന്നു.
(സ്ത്രീകളോട് പ്രാകൃതത്തിലേ സംസാരിക്കാവൂ എന്ന് നാടകനിയമം. സൂത്രധാരൻ പിന്നീട് നാടകത്തിലെ വിദൂഷകനായിമാറുമ്പോൾ പ്രാകൃതം ആണ് സംസാരഭാഷ. ഇതും നാടകനിയമമാണ്. പ്രാകൃതത്തിൽ സംസാരിക്കുമ്പോൾ സാധാരണജനങ്ങൾക്കും ആശയം മനസ്സിലാവുന്നു എന്നതാണ് കാരണം.)

കഷ്ടം കഷ്ടം. കുറെ നേരം സംഗീതം അഭ്യസിച്ചതുകൊണ്ട് എന്റെ സമസ്ത അംഗങ്ങളും ഉണങ്ങിയ താമരനാരുപോലെ ആയിത്തീർന്നിരിക്കുന്നു. അതിനാൽ വീട്ടിൽ ചെന്ന് എന്റെ പത്നി കഴിയ്ക്കാനെന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയുക തന്നെ. (നാലുചുറ്റും നടന്ന്, നോക്കിയിട്ട്) ഇതാ എന്റെ വീട്. വീട്ടിൽ കയറട്ടെ. (പ്രവേശിച്ച്, നോക്കിയിട്ട്) ആശ്ചര്യം തന്നെ. മറ്റെന്തോ കാര്യത്തിനായി എന്റെ വീട്ടിൽ ഒരുക്കങ്ങൾ നടക്കുന്നു. അരികഴുകിയ വെള്ളം നിറഞ്ഞൊഴുകുന്നു. കരിപിടിച്ച ചെമ്പ് പാത്രം ഉരച്ച് കഴുകിയതിനാൽ ഭൂമി പൊട്ടുതൊട്ട യുവതിയേ പോലെ അത്യധികം നന്നായി തോന്നിയ്ക്കുന്നു. തിളച്ച നെയ്യിന്റെ വാസനയാൽ എന്റെ വിശപ്പ് ഇരട്ടിയ്ക്കുന്നു. ഇനി വല്ല നിധിയും കിട്ടിയോ എന്നാവോ! അല്ലെങ്കിൽ വിശപ്പ് സഹിക്കാൻ വയ്യാത്ത ഞാൻ  ലോകം മുഴുവൻ ഭക്ഷണം നിറഞ്ഞതായി കാണുകയാണോ? (എവിടെ നോക്കിയാലും ഭക്ഷണം മാത്രമേ കാണൂ, മഞ്ഞക്കണ്ണട ധരിച്ചവനെ പോലെ). നമ്മുടെ വീട്ടിൽ പ്രാതൽ ഉണ്ടാ‍ാകില്ല, ഉറപ്പ്. വിശപ്പ് എന്റെ പ്രാണനെടുക്കുന്നപോലെ എന്നെ കഷ്ടപ്പെടുത്തുന്നു.  ഇവിടെ എല്ലാം പുതുതായ ഒരുക്കം പോലെ കാണുന്നു. ഒഹൊ! ഒരുത്തി ഇതാ സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കുന്നു. മറ്റൊരുത്തി പൂമാലകോർക്കുന്നു. (ആലോചിച്ച്) എന്താണിവിടെ നടക്കുന്നത്? അല്ലെങ്കിൽ നമുക്ക് വീട്ടുകാരിയെ വിളിച്ച് വാസ്തവം അന്വേഷിക്കാം. (അണിയറയിലേക്ക് നോക്കി.) ആര്യേ .. ഇങ്ങോട്ടൊന്ന് വരൂ.

നടി:(പ്രവേശിച്ച്) ആര്യ, ഞാനിതാ വന്നു.

സൂത്രധാരൻ: സ്വാഗതം ആര്യേ

നടി: ആര്യ, ആജ്ഞാപിച്ചാലും. താങ്കളുടെ ഏത് ആജ്ഞയാണ് ഞാൻ നിറവേറ്റേണ്ടത്?

സൂത്രധാരൻ: ആര്യേ, കുറെ നേരം സംഗീതം അഭ്യസിച്ചതുകൊണ്ട് എന്റെ സമസ്ത അംഗങ്ങളും ഉണങ്ങിയ താമരനാരുപോലെ ആയിത്തീർന്നിരിക്കുന്നു. നമ്മുടെ വീട്ടിൽ ഭക്ഷ്യയോഗ്യമായ എന്തെങ്കിലും ഉണ്ടോ ഇല്ലയോ?
നടി: എല്ലാമുണ്ട്

സൂത്രധാരൻ: എന്തൊക്കെ ഉണ്ട്?

നടി: ശർക്കരപ്പായസം,തൈര്,നെയ്യ് എന്നിങ്ങനെ ആര്യനു ഇഷ്ടമായതെല്ലാം ഉണ്ട്. ഇപ്രകാരം ദേവതകൾ താങ്കളെ ആശീർവദിക്കട്ടെ.

സൂത്രധാരൻ: ആര്യേ, നമ്മുടെ വീട്ടിൽ ഇവയെല്ലാം ഉണ്ടോ? അതോ എന്നെ പരിഹസിക്കുന്നതാണോ?

നടി:(ആത്മഗതം) പരിഹസിക്കുക തന്നെ. (ഉറക്കെ) ആര്യാ, അങ്ങാടിയിൽ ഉണ്ട്.

സൂത്രധാരൻ: (ദേഷ്യത്തോടെ) എടീ ദുഷ്ടേ, എന്നെ നീ വളരെ പൊക്കി പിന്നെ താഴത്തിട്ടതുകൊണ്ട്. നിനക്കും ആശാഭംഗം ഇതുപോലെ ഉണ്ടാകും. നീ നശിച്ച് പോകും.

നടി:ക്ഷമിക്കൂ ദയവായി ക്ഷമിയ്ക്കൂ. ഇതൊരു തമാശമാത്രമാണ്.

സൂത്രധാരൻ: പക്ഷെ എന്താണിവിടെ പതിവില്ലാതെ നടക്കുന്നത്? ഒരുത്തി ഇതാ സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കുന്നു. മറ്റൊരുത്തി പൂമാലകോർക്കുന്നു. ഈ നിലമാകട്ടെ പഞ്ചവർണ്ണപുഷ്പങ്ങൾ കൊണ്ട് തിളങ്ങുകയും ചെയൂന്നു.

നടി: എനിയ്ക്കിന്ന് ഒരു ഉപവാസമാണ്.

സൂത്രധാരൻ: എന്ത് ഉപവാസം? എന്താണ് പേർ?

നടി: “അഭിരൂപപതി“ എന്നാണ് ഉപവാസത്തിന്റെ പേര്

സൂത്രധാരൻ: ഇഹലോകത്തിലോ അതോ പരലോകത്തിലോ?

നടി: ആര്യ, പരലോകത്തിലേക്ക്

സൂത്രധാരൻ: (ദേഷ്യത്തോടെ) ജനങ്ങളേ സജ്ജനങ്ങളേ നോക്കൂ ഇത് നോക്കൂ. എന്റെ ചെലവിൽ ഇവൾ പരലോകത്തേയ്ക്ക് വരാൻ പോകുന്ന പതി(ഭർത്താവ്)യെ നോക്കുന്നു.

നടി: ആര്യ, പ്രസന്നന്നാകൂ. പ്രസന്നനാകൂ. പ്രസാദിച്ചാലും.അടുത്ത ജന്മത്തിലും താങ്കളെ തന്നെ എനിയ്ക്ക് ഭർത്താവായി കിട്ടാനാണ് ഈ ഉപവാസം അനുഷ്ഠിക്കുന്നത്.

സൂത്രധാരൻ: ഈ ഉപവാസം ചെയ്യാൻ ആരാ നിന്നോട് പറഞ്ഞത്?

നടി:താങ്കളുടെ തന്നെ പ്രിയസ്നേഹിതൻ ജൂർണ്ണവൃദ്ധൻ.

സൂത്രധാരൻ:(ദേഷ്യത്തോടെ) എടാ ദാസീപുത്രാ ചൂർണ്ണവൃദ്ധ. ക്രുദ്ധനായ പാലകരാജാവിനാൽ അരിയപ്പെട്ട നവവധുവിന്റെ സുഗന്ധപൂരിതമായ കാർകൂന്തലിനെ പോലെ നിന്നെ ഞാൻ എന്ന് കാണും? (പാലകരാജാവിനാൽ നീ എന്ന് അരിയപ്പെടും അത് ഞാൻ എന്ന് കാണും എന്നർത്ഥം)

നടി: ആര്യ പ്രസാദിച്ചാലും പ്രസന്നന്നായാലും പരലോകത്തിൽ ഉപകരിയ്ക്കുന്ന ഈ ഉപവാസം അങ്ങേയ്ക്ക് വേണ്ടിതന്നെ ആണ് ഞാൻ അനുഷ്ഠിക്കുന്നത്. മറ്റാർക്കും വേണ്ടിയല്ല, അതിനാൽ പ്രസന്നനായാലും. (ഇത് പറഞ്ഞ് കാൽക്കൽ വീഴുന്നു)

സൂത്രധാരൻ: ആര്യേ, എഴുന്നേല്ല് എഴുന്നേൽക്ക്. പറയൂ ഈ ഉപവാസത്തിനു എന്തൊക്കെ വേണം?

നടി: നമ്മളെ പോലെ ഉള്ള ഒരു ബ്രാഹ്മണനെ (ദരിദ്രനായ) വിളിച്ച് കൊണ്ട് വരണം. അദ്ദേഹത്തിനു ഭക്ഷണം കൊടുക്കണം.

സൂത്രധാരൻ: എന്നാൽ ആര്യേ നീ പൊയ്ക്കോളൂ. ഞാൻ നമ്മളെ പോലെ ഉള്ള ഒരു (ദരിദ്ര) ബ്രാഹ്മണനെ അന്വേഷിച്ച് കൊണ്ടുവരട്ടെ.

നടി: അങ്ങയുടെ ആജ്ഞ പോലെ (ഇതും പറഞ്ഞ് പോകുന്നു)

സൂത്രധാരൻ: (ചുറ്റിനടന്ന്) ആശ്ചര്യം തന്നെ. ഈ സുസമൃദ്ധമായ ഉജ്ജയിനി നഗരത്തിൽ എങ്ങനെയാണ് എന്നെ പോലെ നിർധനനായ ഒരു ബ്രാഹ്മണനെ കണ്ട് പിടിയ്ക്കുക? (കണ്ടിട്ട്) ങ്ഹാ.. ഇതാ ചാരുദത്തന്റെ സ്നേഹിതൻ മൈത്രേയൻ ഇതിലേ വരുന്നു. നല്ലത്. അദ്ദേഹത്തോട് ചോദിക്കാ. ആര്യ മൈത്രേയാ, ശ്രീമാൻ അങ്ങ് ഇന്ന് എന്റെ ഭവനത്തിൽ ഭക്ഷണം കഴിക്കാനായി വന്നാലും.

(അണിയറയിൽ)

ഞാനിപ്പോൾ മറ്റ് ചിലകാര്യങ്ങളാൽ തിരക്കിലാണ്. അങ്ങ് മറ്റുവല്ലവരേയും അന്വേഷിക്കൂ.

സൂത്രധാരൻ: ശ്രീമൻ, നല്ല സ്വാദിഷ്ടഭക്ഷണമായിരിക്കും. മാത്രമല്ല ഭക്ഷണശേഷം അങ്ങേയ്ക്ക് ദക്ഷിണയും തരും.

(വീണ്ടും അണിയറയിൽ നിന്ന്)

ഞാൻ മുന്നേ നിരസിച്ചതല്ലേ? ഇനി ഇങ്ങനെ ഓരോന്ന് പറഞ്ഞ് നിർബന്ധിക്കാൻ നിൽക്കണ്ട. വേറെ അന്വേഷിക്കൂ.

സൂത്രധാരൻ: ഇദ്ദേഹം വരില്ല. ഇനി മറ്റ് വല്ലബ്രാഹ്മണരേയും ക്ഷണിയ്ക്കുക തന്നെ (എന്ന് പറഞ്ഞ് പോകുന്നു)

ഇങ്ങനെ ആമുഖം സമാപിച്ചു.

No comments:

Post a Comment